Wednesday, November 28, 2007

ചില നഗ്ന സത്യങ്ങള്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ സൊദി അറേബ്യയില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്നവരായ വിവിധ രാജ്യക്കാരില്‍ മലയാളികളും ധാരാളമുണ്ട്. സപോണ്‍സറില്‍ നിന്ന് ഒളിച്ച് ഓടുന്നവര്‍, ഇക്കാമയുടെ കാലാവധി കഴിഞ്ഞവര്‍, ഉംറ വിസയിലെത്തിയിട്ട് തിരിച്ചു പോകത്താവര്‍ അങ്ങനെ നിയമ വിരുദ്ധമായി താമസിക്കുന്നവര് ജിദ്ദയിലും, റിയാദിലുമൊക്കെ ധാരാളമുണ്ട് (മറ്റ് സ്ഥലങ്ങളിലുമുണ്ട്) ഇവരില്‍ ചിലരൊക്കെ പോലീസിന്റെ പിടിയിലകപ്പടും , മറ്റു ചിലര്‍ പോലീസിന്റെ കണ്ണ് വെട്ടിച്ചും, ഭാഗ്യം കൊണ്ടും വര്‍ഷങ്ങളോളം ജോലി ചെയ്ത് കാശുണ്ടാക്കുന്നുണ്ട്.

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കമെടുമെന്നത് സത്യമാണ്. ഒളിച്ചു നടക്കുന്നവരെ ഒരിക്കല്‍ പോലീസ് പിടിക്കപ്പെടും, അല്ലെങ്കില്‍ അവര്‍ പോലീസിന് പിടികൊടുക്കപ്പെടും. ഇതാണ് നാട്ടു നടപ്പ്.

എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞ വളരെ രസകരമായ സംഭവമാണിത്. കണ്ണൂരുകാരന്‍ മൊയ്തീന്‍ ഉംറ വിസയില്‍ സൌദി അറേബ്യയിലെത്തിയതാണ്‍. ഉംറയൊക്കെ കഴിഞ്ഞ് പോലീസിന്റെ കണ്ണുവെട്ടിച്ച് മൊയ്തീന്‍ ജിദ്ദയിലെത്തി. അവിടെ ഒരു ഏജന്റു വഴി പാസ്പോര്‍ട്ട് 2500 റിയാലിന് വിറ്റു. പിന്നെ ചില മലയാളികളെ പരിചയപ്പെട്ട് അവരുടെ കുശിനിക്കാരായി മൊയ്തീന്‍ കൂടി. പത്ത് പതിനഞ്ച് പേര്‍ക്ക് മൂന്നു നേരവും ആഹാരം പാകം ചെയ്തു കൊടുക്കണം. മൊയ്തീനും ആഹാരവും, താമസവും അവര്‍ക്കൊപ്പം. മാത്രമല്ല ഒരാളില്‍ നിന്ന് മൊയ്തീന്‍ 75 റിയാലും മാസം കിട്ടും. അതുപോലെ തൊട്ടടുത്ത ഒരു മലയാളി ഹോട്ടലിലും സപ്ല്യറായി മൊയ്തീന്‍ ജോലി ചെയ്യാറുണ്ട്. എങ്ങനെക്കെയായാലും മൊയ്തീന്‍ മാസം രണ്ടായിരം റിയാലൊപ്പിക്കും. സുഖജീവിതം. വിസയുടെ കാലാവധി തീര്‍ന്നതിനാല്‍ പുറത്തൊന്നും കറങ്ങി നടക്കാന്‍ പറ്റില്ലെന്നൊഴിച്ചാല്‍ ബാക്കി മൊയ്തീന്റെ ജീവിതം പരമസുഖമെന്നു പറയാം.

മൂന്നാല് വര്‍ഷം മൊയ്തീന്‍ അങ്ങനെ ജീവിച്ചു. നാട്ടിലെ കടമൊക്കെ വീടി. കുറച്ച് ബാങ്ക് ബാലന്‍സുമൊക്കെയായപ്പോള്‍ ഈ ഒളിച്ചുകളി നിര്‍ത്തി പോലീസിന്‍ പിടികൊടുത്ത് നാട്ടില്‍ പോകാന്‍ മൊയ്തീ‍ന്‍ തീരുമാനിച്ചു. പലരും അങ്ങനെ ചെയ്യാറുള്ളത് മൊയ്തീനറിയാം.

മൊയ്തീന്‍ എന്നും രാവിലെ കുളിച്ചൊരുങ്ങി പോലീസുകാരുടെ മുന്നിലൂടെയൊക്കെ തേരാപാരാ നടക്കുവാന്‍ തുടങ്ങി. ആഴ്ചകള്‍ കഴിഞ്ഞിട്ടും മൊയ്തീനെ പോലീസ് പിടിച്ചില്ല. ഒടുവില്‍ മതിയായ രേഖകളൊന്നുമില്ലാതെ ജിദ്ദയില്‍ താമസിച്ച നാലഞ്ച് ബംഗ്ലാദേശികള്‍ക്കൊപ്പം മൊയ്തീനെയും അന്ന് പോലീസ് പിടികൂടി. ‘ഇനിയിപ്പോള്‍ നാലഞ്ചു ദിവസത്തിനു ശേഷം പോലീസുകാര്‍ നാട്ടില്‍ കയറ്റി വിട്ടോളും…’ മൊയ്തീന്‍ വളരെ സന്തോഷം തോന്നി.

പോലീസു കാറില്‍ മൊയ്തീന്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക്.. എന്നാല്‍ വഴിയില്‍ വച്ച് സിഗരട്ട് വാങ്ങാന്‍ പോലീസുകാരന്‍ അടുത്ത കടയില്‍ കയറിയ തക്ക നോക്കി ബംഗ്ലാദേശികളെല്ലാം ഓടി രക്ഷപെട്ടു. പോലീസുകാരന്‍ സിഗരട്ടും വാങ്ങി തിരിച്ചെത്തിയപ്പോള്‍ കാറില്‍ മൊയ്തീന്‍ മാത്രം

“എന്നാ നീയും പൊയ്ക്കോ…” ആ പോലീസുകാരന്റെ വാക്കുകള്‍ വെള്ളിടി വെട്ടുന്നതു പോലെയാണ് മൊയ്തീന്‍ തോന്നിയത്. ‘പടച്ചോനെ ഇതെന്തു പരീക്ഷണം..” നിരാശയോടെ മൊയ്തീന്‍ മുറിയിലെത്തിയപ്പോള്‍ നാട്ടില്‍ നിന്ന് ഭാര്യയുടെ ഒരു ഫോണ്‍..

“…..ഇക്കാ പ്പം ധ്യതി ബെച്ച് ഇങ്ങട്ട് ബരാന്‍ നോക്കേണ്ടാ. കഴിയുമെങ്കില്‍ ഒരാറു മാസം കൂടി പോലീശിന്റെ കൈയ്യിപ്പെടാതെ അബിടെ നിക്കാന്‍ നോക്കിന്‍. മ്മടെ ഫാത്തിമാക്ക് ഒരാലോചന ബന്നിരിക്കുന്നു. സിറ്റീല്‍ പലചരക്ക് കട നടത്തണ മ്മടെ ഖാദറിക്കാന്റെ മോനില്ലേ..?. ദുബായിലൊള്ള ബഷീറ്. അവന്റുമ്മാന് മ്മടെ ഫാത്തിമാനെ പൊരെ ബന്ന് കണ്ടിരിക്കുന്നു. ആയുമ്മാ‍ന് ഫാത്തിമാനെ പെരുത്തിട്ടായിര്‍ക്കണ്. ബഷീറ് ദുബായ്ന്ന് ബല്യ പെരുന്നാള്‍ കയിഞ്ഞ് വരുമ്പോ നിക്കാഹ് നടത്തണമെന്ന് അവര്‍ പറേന്ന്. പത്തമ്പതു പവന്‍ പൊന്നിന്റെ ഉരുപ്പടിയെങ്കിലും കൊടുക്കേണ്ടി വരുമെന്നാ ന്ക്ക് തോന്നുന്നെ… അതോണ്ട് ഒരാറു മാസം കൂടി ഇക്ക അബിടെ പിടിച്ച് നിന്നാല്‍ ഒരൊന്ന് ന്നര ലക്ഷം രുപയുണ്ടാക്കാല്ലോ….."

മൊയ്തീന്‍ രണ്ട് മക്കളാണ് നാട്ടില്‍. മൂത്തവള്‍ ഫാത്തിമ, ഇളയവള്‍ സുഹറ. ഫാത്തിമ ഡിഗ്രിക്ക് പഠിക്കുവാണ്.

വല്യ പെരുന്നാളിന് ഇനിയും ആറേഴ് മാസം കൂടിയുണ്ട്. ഏതായാലും രണ്ടു മൂന്നും കൊല്ലം പോലീസുകാരുടെ കൈയ്യിലൊന്നും പെടാതെ ജീവിച്ചു. ഇനിയും ഒരാറ് മാസം കൂടി ജിദ്ദയില്‍ കഴിയാന്‍ വലിയ പാടൊന്നുമില്ലെന്ന് മൊയ്തീന്‍ കരുതി.

ഒന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ. അന്ന് ജിദ്ദയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കു വേണ്ടിയുള്ള പോലീസിന്റെ തെരച്ചിലില്‍ നമ്മുടെ മൊയ്തീനും പിടിക്കപ്പെട്ടു, അങ്ങനെ പാവം മൊയ്തീന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാടു കടത്തപ്പെട്ടു.

“പടച്ചോനെ.. നാട്ടില്‍ പോവാന്‍ വേണ്ടി അന്ന് നമ്മള്‍ പോലീസിന് പിടി കൊടുത്തിട്ടും ആ പഹയന്മാര്‍ക്ക് നമ്മളെ വേണ്ടാരുന്നു.. പക്ഷേ ഇന്നിപ്പോള്‍…? അഞ്ചാറുമാസം നിന്ന് ഫാത്തിമാന്റെ നിക്കാഹിന് ഇത്തിരി കാശൊപ്പിക്കാമെന്ന് കരുതിയപ്പോ ദേ മ്മളെ പിടിച്ചു കയറ്റി വിട്ടിരിക്കുന്നു“

നാട്ടിലേക്ക് യാ‍ത്രയാകുമ്പോള്‍ മൊയ്തീന്റെ ദു:ഖം അതു മാത്രമായിരുന്നു.

വാല്‍ക്കഷണം : നമ്മള്‍ ഏതു രാജ്യത്തായാലും ആ രാജ്യത്തെ നിയമത്തിന് അനുസ്യതമായി ജീവിക്കുവാന്‍ പഠിക്കുക

10 comments:

Vinu said...

ചെറുനര്‍മ്മത്തില്‍പ്പൊതിഞ്ഞ അല്പം വേദന നിറഞ്ഞ കഥ

പ്രയാസി said...

"ചില നഗ്ന സത്യങ്ങള്‍" koLLaam ithu pole orupadu moytheenmaaruNd..

Meenakshi said...

മൊയ്തീണ്റ്റെ അവസ്ഥ വായിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി. വാല്‍ക്കഷണം നന്നായി അഭിനന്ദനങ്ങള്‍

ക്രിസ്‌വിന്‍ said...

:)

നാടോടി said...

:)

മുരളി മേനോന്‍ (Murali Menon) said...

പിടികൊടുത്തും, കൊടുക്കപ്പെടാതേയും ജീവിതങ്ങള്‍, മറ്റുള്ളവര്‍ക്കായ്...
ഒടുവില്‍ എന്നാണാവോ അവര്‍ ശരിക്കൊന്നു ജീവിക്കുന്നത്, അല്ലെങ്കില്‍ അവര്‍ ശരിക്ക് ജീവിക്കണമെന്ന് അവരല്ലാതെ മറ്റാരെങ്കിലും ആശിക്കുന്നുണ്ടോ...അങ്ങനെ എല്ലാവരും ആശിക്കുന്നു എന്ന് ചിന്തിക്കുന്നതുകൊണ്ടാവാം അവര്‍ പിടികൊടുക്കാതെ ജീവിക്കുന്നത് തന്നെ...

മുക്കുവന്‍ said...

കൊള്ളാം.. :)

സഹയാത്രികന്‍ said...

സാ‍ബൂ‍ ഭായ്... സത്യം ... ഇത് പോലെ എത്രയോ ആളുകള്‍ ഈ യു.എ.ഇ. യിലും... ഇപ്പൊഴും പൊതുമാപ്പ് കഴിഞ്ഞിട്ടും എത്രയോ ആളുകള്‍... സാഹചര്യങ്ങളാകാം അവര്‍ക്ക് പ്രേരണ...

വാല്‍മീകി said...

വളരെ പരമാ‌ര്‍ത്ഥം. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടി കള്ളപാസ്പോര്‍ട്ട് ഉണ്ടാക്കി കൊടുക്കുന്ന ഒരാളെ എനിക്കറിയാം റിയാദില്‍.

ഏ.ആര്‍. നജീം said...

സാധാരണ ഗള്‍ഫ് ചിത്രം...!
നന്ദി..